Monday, November 15, 2010

ആരുമില്ലിവിടെ

ആരുമില്ലീ വഴിത്താരയില്‍
കാംഷിക്കും സാന്ത്വനം പടിയിറങ്ങി
സോപാന സംഗീതമിന്നന്യമായി

അടിമത്വം നല്‍കിയാ ജന്മികളില്ല
അവയേറ്റുവാങ്ങിയാ ഇരുകാലികളും
ഈ ഗാര്‍ഹസ്ഥ്യം ശൂന്യം
മറക്കുന്നൂ നീ ആതിഥ്യം
കരുണ തന്‍ പടിപ്പുര നീ പൂട്ടുന്നു

ആരുമെത്തി നോക്കുന്നില്ലിവിടെ
വല്‍കലമുടുത്ത രാമലക്ഷ്മണന്മാരില്ല
ദീര്‍ഘ ദ്രുഷ്ടിതന്‍ പര്യായമാം ദ്രാവിടരും
നിസ്സ്വാര്‍ത്ഥ സ്നേഹത്തിന്‍ മേലങ്കി-
യുടുത്തൊരാ തത്വ ജ്ഞാനികളില്ല
ആരൂഡം തറക്കാന്‍ വരത്തന്മാരില്ല
ആരുമില്ലിവിടെ, ഈ പാതയില്‍  ഞാനും...

പ്രണയം ഒരു പിന്‍കുറിപ്പ്


നീഹാരാര്‍ദ്രം നിലാവും
നിശയിലുയരുമൊരു രാക്കിളിപ്പാട്ടതും
കനവിലിടറാത്ത കവിത തന്‍ മാധുര്യം.

നിനവിലോ നിന്റെയാ ലാസ്യ സൗന്ദര്യവും
സ്‌നേഹിതേ നിന്‍മിഴിക്കോണിലിറന്നതും

സ്‌നേഹാര്‍ദ്രമോടെയൊരു വാക്കായടര്‍ന്നതും
നീളെയായ് നിന്റെ കിനാവിലുണര്‍ന്നതും
 പ്രണയത്തിന്‍ നറുപൂവുകളല്ലോ.

ഇന്നീരാവില്‍, താരകള്‍
കണ്ണിമചിമ്മിയുണര്‍ത്തും രാവില്‍
നിന്നുടെയോര്‍മകളേറെ
കോറിമുറിഞ്ഞൊരു ഹൃദയച്ചോപ്പില്‍
പ്രണയംകൊണ്ടൊരു കവിത കുറിക്കാം
നിന്നുടെയോര്‍മയ്ക്കിണയായ് മാത്രം.

Tuesday, October 26, 2010

മൌനത്തില്‍ നിന്ന് പിറന്ന കവിത...


രണ്ടു മൌനങ്ങള്‍ക്കിടയില്‍ നിറഞ്ഞ
മഹാമൌനത്തില്‍ പിറന്നു വീണത്
ഒരു കവിത.
നിന്‍റെ അര്‍ദ്ധവിരാമങ്ങളിലായിരുന്നു
ഓമനേ,ഞാനെന്‍റെ തുടര്‍ച്ചകള്‍ക്കായി
തേടിയിരുന്നത്.

നിന്‍ വിരല്‍ത്തുമ്പിലെ മുദ്രകളിലായിരുന്നു,
എന്‍റെ വാക്കുകള്‍ പിച്ച വച്ചിരുന്നത്.
കാലം തെറ്റിപ്പെയ്യുന്ന മഴ പോലെ
കാലം തെറ്റിയ എന്‍റെ പ്രണയം
മൊട്ടിട്ടത്,
ഓമനേ, നീ നീരൊഴുക്കിയ അക്ഷരങ്ങളിലായിരുന്നു.
നിന്‍റെ മൌനത്തിന്‍റെ ആഴങ്ങളില്‍
എന്‍റെ ഹൃദയം ശ്വാസത്തിനായ് പിടയുമ്പോഴും
ജീവവായുവായ് അന്നു നീ തന്ന ഓര്‍മ്മകള്‍.....
പ്രണയം ഒഴുകും പുഴയാണെന്ന്
നീ പറയുമ്പോഴും
അറിയുന്നില്ല നീ, നിന്‍റെ മൌനം
കൊടും വേനലായ്,
കാറ്റുതീയ്യായ്
എന്‍റെ പ്രവാഹങ്ങളെ പൊള്ളിക്കുകയാണെന്ന്.
എന്നും എണ്ണ പകരാന്‍ നീ വരുമെന്നോര്‍ത്ത്
ഞാന്‍ കത്തിച്ച മണ്‍ചിരാതുകള്‍
എണ്ണവറ്റി സ്വയം കത്തിയെരിയുന്നു.
അതിന്‍റെ ചാരത്തില്‍
എന്നെങ്കിലും എന്‍റെ നോവുന്ന നിശ്വസം
നീ കേള്‍ക്കുകയാണെങ്കില്‍,
ഓമനേ അതിലൊരിളം കാറ്റായ്
നിന്‍റെ ഒരു ചുംബനം മാത്രം.

Sunday, October 24, 2010

ഓര്‍മ്മകള്‍ ഉണരുന്നു


ഉണരുന്നു ഓര്‍മ്മകള്‍
നീയെന്ന രാഗം തേടുന്നു ഞാന്‍
ലയിക്കുന്നു നിന്നില്‍ എന്‍ സ്വരങ്ങള്‍
മനസ്സെന്ന മാന്ത്രികവീണയിലേതോ
താളങ്ങള്‍ ഉണരുന്നു തരംഗങ്ങളായ്
രാവിന്‍റെയേകാന്തയാമങ്ങളില്‍
കാതോര്‍ത്തു ഞാനിരുന്നു.

കേള്‍ക്കാനായില്ലൊരു സ്വരമെങ്ങും
കേഴുന്നു ഞാന്‍ നിശബ്ദയായ്...
നിശാഗന്ധികള്‍ വിടര്‍ന്നു,
കുടമുല്ലകള്‍ വിരിഞ്ഞു.
എന്‍ മനസ്സിലേതോ,
നഷ്ടവസന്തത്തിന്‍ സ്മൃതിയുണരുകയോ...
മാനം കാണാത്തൊരു മയിപ്പീലിയായ്
സൂക്ഷിച്ചു ഞാനെന്‍റെ കനവുകള്‍
കരളില്‍ തിളങ്ങിയ മോഹങ്ങളെ
മറവിതന്‍ ചെപ്പിലൊളിച്ചു വച്ചു.
പൊയ്പ്പോയ കാലത്തെ നോക്കി
നിസ്സഹായായി ഞാന്‍ നില്‍ക്കുമ്പോള്‍
പുനര്‍ജ്ജനിക്കുന്നൊരീയോര്‍മ്മകള്‍
കവിതകളായെന്നില്‍ വിടരുമെങ്കില്‍!!!...